National
ദിബ്രുഗഡ്: ആസാമിലെ തിൻസുകിയയിൽ ആൾകൂട്ട ആക്രമണത്തിൽ തേയിലത്തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. 26 കാരനായ ബുദ്ദേശ്വർ ഗഢ് എന്ന ആദിവാസിയാണ് കൊല്ലപ്പെട്ടത്. ചന്തയിൽനിന്ന് മീൻ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു സംഘം മത്സക്കച്ചവടക്കാർ ബുദ്ദേശ്വറിനെ വ്യാഴാഴ്ച മർദ്ദിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇതോടെ തേയിലത്തോട്ടം തൊഴിലാളികളും ആദിവാസി സംഘടനകളും പ്രക്ഷോഭം തുടങ്ങുകയായിരുന്നു. ജില്ലയിൽ വ്യാപാരകേന്ദ്രങ്ങൾ ഇന്നലെ അടഞ്ഞുകിടന്നു. ദേശീയപാത-38 പ്രക്ഷോഭകർ ഉപരോധിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് കുടുംബത്തിനുനേരേ ആൾക്കൂട്ട ആക്രമണം. ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് പട്ടാപ്പകൽ ജിം ഉടമയ്ക്കും ഭാര്യക്കും മകനുമെതിരേ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്.
ജിം നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു വഴിവച്ചത്. ആക്രമണത്തിനിരയായവരുടെ വസതിക്കു പുറത്ത് കഴിഞ്ഞ രണ്ടിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ അച്ഛനും മകനും മർദനത്തിനിരയാകുന്നതും മകനെ അക്രമികൾ വിവസ്ത്രനാക്കുന്നതും ജനങ്ങൾ സംഭവത്തിലിടപെടാതെ നിഷ്ക്രിയരായി നോക്കിനിൽക്കുന്നതും കാണാം.
വീടിനടുത്ത ബേസ്മെന്റിൽ തങ്ങൾ ജിം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച തർക്കം മൂലമാണ് ആക്രമണം നടന്നതെന്നും ഭർത്താവിനെയും മകനെയും ഉപദ്രവിച്ചതിനുപുറമെ തന്റെ വയറ്റിൽ തൊഴിച്ചെന്നും മുടിയിൽ പിടിച്ചു വലിച്ചെന്നും ജിം ഉടമയുടെ ഭാര്യ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പിന്നീട് താൻ പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിലേക്ക് ഓടിയെന്നും അക്രമികൾ വീടിനകത്തു കടന്ന് മകനെ റോഡിലേക്ക് വലിച്ചിഴച്ചു വിവസ്ത്രനാക്കിയെന്നും മകൻ കേണപേക്ഷിച്ചിട്ടും വിടാൻ കൂട്ടാക്കിയില്ലെന്നും അവർ പറഞ്ഞു.
Kerala
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽനിന്നു നെടുമ്പാശേരിയിലേക്ക് കൊണ്ടുപോയത്.
മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിരിക്കുകയാണ്. 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകും.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയായ രാംനാരായൺ ബാഗേലിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളില്‍ നാലു പേര് ബിജെപി അനുഭാവികളെന്നു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികളാണ് ബിജെപി അനുഭാവികള്‍. കേസിലെ നാലാംപ്രതി ആനന്ദന് സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് രാംനാരായണെ പ്രതികള്‍ ആക്രമിച്ചതെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ട്. രാംനാരായന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാം പ്രതിയായ മുരളി മുഖത്ത് കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. നാലാംപ്രതിയായ ആനന്ദന് വയര്ഭാഗത്തു കാലുകൊണ്ട് ചവിട്ടുകയാണു ചെയ്തത്. അഞ്ചാംപ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്.
ഇതിനിടെ, ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആള്‍ക്കൂട്ടക്കൊലയുടെ കൂടുതല്‍ വിവരം തേടിയിട്ടുണ്ട്.
Kerala
പാലക്കാട്: മോഷ്ടാവാണെന്ന സംശയത്തിൽ ആൾക്കൂട്ടവിചാരണയ്ക്കിടയിൽ മർദനമേറ്റ ഇതരസംസ്ഥാനതൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
പാലക്കാട് ജില്ലാ പോലീസ് മേധാവി സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ, കുറ്റക്കാരുടെ പേരുവിവരങ്ങൾ, മരിച്ചയാളുടെ വിലാസം, കുറ്റക്കാർക്കെതിരേ സ്വീകരിച്ച നടപടികൾ എന്നിവ റിപ്പോർട്ടിലുണ്ടാവണം. എഫ്ഐആറിന്റെ പകർപ്പ് ഹാജരാക്കണം.
കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കണം. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ജനുവരി 27നു രാവിലെ പത്തിന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് പാലക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ടു ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.അട്ടപ്പള്ളത്തു ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.